യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

11/3/18

വ്യര്‍ത്ഥമാസത്തിലെ കഷ്ടരാത്രി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അതിഥികള്‍ പൊയ്ക്കഴിഞ്ഞ്
അതിഥികള്‍ പൊയ്ക്കഴിഞ്ഞ്
കാലൊച്ചകള്‍ തെരുവില്‍ വേച്ചൊടുങ്ങുന്നു
മനസ്സിന്റെ തറ നിറയെ സിഗരറ്റു കുറ്റികള്‍
ഫലിതഭാഷണ ഉച്ചിഷ്ടങ്ങള്‍
മേശമേല്‍ പകുതിമോന്തിയ പാനപാത്രങ്ങളില്‍
മറവിതന്‍ ജലം
നാല്പത് വാട്ടിന്റെ പനിവെളിച്ചത്തില്‍
ഈ സത്ര ഭിത്തിയില്‍
അപഥ സഞ്ചാരിയായ ഒരാത്മാവിന്റെ
വികൃത ചിത്രം വരയ്ക്കുകയാണെന്‍ നിഴല്‍
ഇനിയുറങ്ങാം..

ക്ഷണിയ്ക്കുക നിദ്രയെ
മധുരമായിനി സംഗീത യന്ത്രമേ..
ഹരിപകരുന്നു ഗാഢമുരളിയില്‍
ഒരു ഹൃദയം നിറയെ പരിഭവം
ബധിര വര്‍ഷങ്ങള്‍തന്‍ തമോ രാശിയെ
വിദുരമാക്കുന്ന നാദ ചന്ദ്രോദയം
അടിയുടുപ്പുകള്‍ പോലെ
വികാരങ്ങള്‍ മലിനമായ് കഴിഞ്ഞെങ്കിലും സഖീ
ലവണ ഗാനമിരമ്പി എന്‍ ജീവനില്‍
കര കവിയുന്നു കാത്തിരിയ്ക്കുന്നു കടല്‍
ഉടല്‍ പെരുക്കുന്നു
ജാരേന്ദ്രിയങ്ങളില്‍ ദുര ചൊരുക്കുന്നു
മസ്തിഷ്ക ശാലയില്‍ തകരവാദ്യം മുഴക്കുന്നു പിന്നെയും
നഗര രാത്രിതന്‍ നിര്‍നിദ്ര ജീവിതം
ക്ഷമ പറയുവാന്‍ വീര്‍പ്പുമുട്ടും
പരസ്പര സമുദ്രങ്ങള്‍ നെഞ്ചിലടക്കി നാം
ഒരു ശരത്കാല സായന്തനത്തിന്റെ
കരയില്‍ നിന്നും പിരിഞ്ഞ് പോകുമ്പോഴും
വെയില്‍ പുരണ്ടതാം നിന്‍ വിരല്‍കൂമ്പിന്റെ മൃദുല കമ്പനം
എന്റെ കൈവിരലുകള്‍ക്കറിയുവാന്‍ കഴിഞ്ഞിട്ടില്ല
മാനസം മുറകിടുമ്പോഴും നിന്‍ കണ്‍പീലിതന്‍ നനവ്
ചുണ്ടുകൊണ്ടൊപ്പിയിട്ടില്ല ഞാന്‍
ഇരുളുമോര്‍മ്മതന്‍ സീമയില്‍ ചുംബിയ്ക്കും
ഇരു സമാന്തര രേഖകളല്ലേ നാം
ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിനക്കരെയിക്കരെ
കടവു തോണി കിട്ടാതെ നില്‍ക്കുന്നവര്‍
ഹരി വെറും മുളംതണ്ടിനാല്‍
ലോകത്തെ മുഴുവനും ഒരു തേങ്ങലായ് മാറ്റുമ്പോള്‍
ചിര സുഹൃത്തേ വിഫല രേതസ്സിന്റെ
കറപുരണ്ടൊരി പാപതല്പത്തിലും
മരണമറ്റ ജന്മാന്തര സൌഹൃദം പുണരുകയാണ്
ജീര്‍ണ്ണിച്ച ജീവനേ
ഇനിയുമോര്‍ക്കുവാന്‍ എന്തുള്ളൂ
ഹാ സഖീ..
മണലില്‍ ഞാനെന്‍ മുരടന്‍ വിരലുകൊണ്ടെഴുതി വായിച്ച
നിന്റെ നാമാക്ഷരം കടലെടുത്തതും കണ്ണീരഴിഞ്ഞതും
വരികയായ് നിദ്ര ബോധാന്തരങ്ങളില്‍ കെടുക നീയെന്റ്
എന്‍ ജന്മ നക്ഷത്രമേ
അകലെ ദുഃസ്വപ്ന പീഢിതനാമൊരു
തെരുവുകുട്ടി ഉണര്‍ന്നു കരഞ്ഞുവോ
അകലെ ദുഃസ്വപ്ന പീഢിതനാമൊരു
തെരുവുകുട്ടി ഉണര്‍ന്നു കരഞ്ഞുവോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts